കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
ജാമ്യ ഹർജി നൽകിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി രണ്ട് കന്യാസ്ത്രീകൾ ജയിൽ തുടരുകയാണ്. വിശദമായ കേസ് ഡയറി നാളെയായിരിക്കും ഹാജരാക്കുക. അതിനാൽ ഇന്നിന് ജാമ്യാപേക്ഷ പരിഗണിക്കാൻ സാധ്യത കുറവാണ്. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിർക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിന്റെ പ്രതീക്ഷ.