അശ്ലീല ഉള്ളടക്കത്തെത്തുടർന്ന് കേന്ദ്ര സർക്കാർ നിരോധിച്ച 25 ഓളം ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഒന്നുമായി പോലും തനിക്കോ അമ്മ ശോഭാ കപൂറിനോ യാതൊരു ബന്ധവുമില്ലെന്ന് പ്രമുഖ ടെലിവിഷൻ സീരിയൽ നിർമ്മാതാവ് ഏക്താ കപൂർ . നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ ‘ആൾട്ട്’ (ALT) എന്ന ആപ്ലിക്കേഷന് ഏക്താ കപൂറുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്തെത്തിയത്.
ഏക്താ കപൂറിന്റെ പ്രസ്താവനയിൽ ആൾട്ട് ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള എല്ലാ ബന്ധവും 2021 ജൂണിൽ തന്നെ താൻ അവസാനിപ്പിച്ചതായി ഏക്താ കപൂർ വ്യക്തമാക്കുന്നു. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ഒരു പ്രൊഫഷണൽ മീഡിയ സ്ഥാപനമാണെന്നും അവർ വ്യക്തമാക്കി. എഎൽടി ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള ലയനത്തെത്തുടർന്ന് 2025 ജൂൺ മുതൽ ‘എഎൽടിടി’ (ALTT) എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ ലയനം എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) അംഗീകരിച്ചതാണെന്നും പ്രസ്താവനയിൽ ഏക്താ കപൂർ വിശദീകരിക്കുന്നുണ്ട്.
ALTT പ്രവർത്തനരഹിതമാക്കിയതിനെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും, തനിക്കോ അമ്മ ശോഭാ കപൂറിനോ ALTT-യുമായി നിലവിൽ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഏക്താ കപൂർ ഊന്നിപ്പറഞ്ഞു. “മുകളിൽ പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായ ഏതൊരു ആരോപണത്തെയും ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു, കൃത്യമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു,”. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് എല്ലാ ബാധകമായ നിയമങ്ങളും പൂർണ്ണമായി പാലിക്കുകയും കോർപ്പറേറ്റ് ഭരണത്തിന്റെ ഉയർന്ന നിലവാരത്തോടെ പ്രവർത്തനം തുടരുകയും ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് അശ്ലീല ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷൻ 67, 67എ, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലംഘനം പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ് ഉൾപ്പെടെ 25 പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഇതിന് മുൻപ് മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പെടെ 18 പ്ലാറ്റ്‌ഫോമുകൾ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് കേന്ദ്രം നിരോധിച്ചിരുന്നു. ഇതിനുപുറമെ 19 വെബ്‌സൈറ്റുകളും 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്ന് നടപടി നേരിട്ടിരുന്നു. സമൂഹത്തിൽ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ സർക്കാർ കർശന നിലപാടുകൾ തുടരുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.