Headlines

ട്രംപിന്റെ വന്‍ജയം; പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരം നിയന്ത്രിച്ച് യുഎസ് സുപ്രിംകോടതി

അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യു എസ് സുപ്രിംകോടതി. രാജ്യവ്യാപകമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രിംകോടതി വിധി. കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് ഇനി നിര്‍ബാധം മുന്നോട്ടുപോകാനാകുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ച കേസിലാണ് യുഎസ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.

സര്‍ക്കാര്‍ തീരുമാനിക്കുന്ന ചില നയങ്ങളും നിയമങ്ങളും തെറ്റായി തടഞ്ഞ് വയ്ക്കപ്പെടുമായിരുന്നുവെന്നും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കല്‍, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കല്‍, തുടങ്ങി പല നയങ്ങളും ഈ രീതിയില്‍ തെറ്റായി തടയപ്പെട്ടിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിയുടെ തീരുമാനം നിരാശാജനകമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചു. പ്രസിഡന്റിന്റെ അധികാരങ്ങളുടെ പരിധി ലംഘിക്കാന്‍ കോടതിയുടെ ഈ പുതിയ വിധി ട്രംപിന് ആത്മവിശ്വാസം പകരുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതികരണം. ഇത് സ്വേച്ഛാധിപത്യത്തിലേക്കുള്ള ഭയാനകമായ ചുവടുവയ്പ്പായിരിക്കുമെന്ന് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞു.