Headlines

‘സൂംബ ഡാൻസ് കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും’; സമസ്ത എപി വിഭാഗം

സൂംബ ഡാൻസ് നടപ്പിലാക്കുന്നതിന് എതിരെ സമസ്ത എപി വിഭാഗം. ഡാൻസ്, കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടാവേണ്ടത് ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ്. അത് കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്മത്തുള്ള സഖാഫി എളമരം ട്വന്റി ഫോറിനോട് പറഞ്ഞു.

സ്കൂള്‍ പരിസരങ്ങളെക്കൂടി ലഹരി ആക്രമിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെടുത്ത ഒരു പദ്ധതിയെ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം ഇപ്പോള്‍. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയും ആരോപിച്ചു. മത സംഘടനകൾ പ്രതികരിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെ കണ്ട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സൂംബ എല്ലാ കുട്ടികൾക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവൽക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബാ ഡാൻസിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫും രംഗത്തുവന്നിരുന്നു .ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല കുട്ടിയെ സ്കൂളിൽ വിടുന്നതെന്നാണ് അദ്ദേഹത്തിൻ്റെ കുറിപ്പ്. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നാണ് ടി.കെ അഷ്റഫിൻ്റെ ഫേസ്ബുക്ക് കുറിച്ചു.