ടെൽ അവീവിലെ സോറോക്ക മെഡിക്കൽ സെന്റർ ആക്രമിച്ച ഇറാൻ നടപടി യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ. ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി മറുപടി പറയേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് മുന്നറിയിപ്പ് നൽകി.
ബങ്കറിൽ ഇരുന്ന് ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്നും ഇസ്രയേൽ കട്സ്. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്ററിന് കനത്ത നാശനഷ്ടമുണ്ടായെന്നും ,പൊതുജനങ്ങൾ ആശുപത്രിയിലേക്ക് വരരുതെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു. ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്.
രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു. ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്ക ആക്രമിച്ചാൽ എല്ലാ വഴികളും മുന്നിൽ ഉണ്ടെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സംഘർഷം വഷളക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആവശ്യമെങ്കിൽ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാൻ വ്യക്തമാക്കി.