പാലക്കാട് പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. കാട്ടാന ആക്രമണത്തിൽ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി
ഇന്ന് പുലർച്ചെ 3.30 ന് മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുമാരൻ മരിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിനും മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. യുവാവിന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം തികയും മുൻപാണ് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമാകുന്നത്.
കുമാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും വിഷയത്തിൽ ഇടപെടുകയായിരുന്നു.