റഷ്യൻ ആക്രമണത്തിൽ സാധാരണ പൗരൻമാരടക്കം 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ

 

റഷ്യൻ ആക്രമണത്തിൽ സൈനികരും സാധാരണ പൗരൻമാരുമടക്കം 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തിലധികം പേർക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ 34 ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായും യുക്രൈൻ പറഞ്ഞു

അതേസമയം യുദ്ധം രൂക്ഷമായതിന് പിന്നാലെ യുക്രൈനിൽ നിന്ന് കൂട്ടപ്പലായനമാണ് നടക്കുന്നത്. രണ്ട് ദിവസത്തിനിടെ 1.20 ലക്ഷം പേർ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ അഭയം തേടിയതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.

യുക്രൈന്റെ പടിഞ്ഞാറൻ മേഖലകളിലേക്കും റഷ്യൻ സൈന്യം കടന്നിട്ടുണ്ട്. അറുപത് റഷ്യൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങിയെന്നും ഇവരെ യുക്രൈൻ സൈന്യം തുരത്തിയെന്നും ലിവീവ് നഗരത്തിന്റെ മേയർ അറിയിച്ചു. തലസ്ഥാനമായ കീവിലും പോരാട്ടം തുടരുകയാണ്.