സ്ഥാനമൊഴിയാൻ 48 മണിക്കൂർ കോഹ്ലിക്ക് സമയം നൽകി; 49ാം മണിക്കൂറിൽ ബിസിസിഐ തന്നെ പുറത്താക്കി

വിരാട് കോഹ്ലി അങ്ങനെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകൻ അല്ലാതായിരിക്കുന്നു. 2019ലെ ലോകകപ്പ് തോൽവിയോടെ തന്നെ കോഹ്ലിയുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. രവിശാസ്ത്രി ഇന്ത്യൻ കോച്ച് സ്ഥാനത്ത് നിന്ന് പടിയിറങ്ങി പകരം രാഹുൽ ദ്രാവിഡ് എത്തിയതോടെ കോഹ്ലിയുടെ വിധി ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ടി20 ലോകകപ്പിലെ പുറത്താകൽ കൂടിയായതോടെ ബിസിസിഐക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലാതായിി

സ്വമേധയാ സ്ഥാനമൊഴിയാൻ കോഹ്ലിയോട് ബിസിസിഐ നിർദേശിച്ചിരുന്നു. 48 മണിക്കൂർ സമയവും നൽകി. എന്നാൽ രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നില്ല കോഹ്ലി. എന്നാൽ 49ാം മണിക്കൂറിൽ അപ്രതീക്ഷിതമായി ബിസിസിഐ രോഹിതിനെ നായകനായി പ്രഖ്യാപിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവിട്ടു.

രോഹിത് ശർമയെ നേരത്തെ തന്നെ ടി20 ടീമിന്റെ നായകനായി നിശ്ചയിച്ചിരുന്നു. ഇപ്പോൾ ഏകദിന ടീമിന്റെ നായക സ്ഥാനവും രോഹിതിന് ചുമലിൽ വന്നിരിക്കുകയാണ്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അടുത്ത് തന്നെ കോഹ്ലിക്ക് നഷ്ടമാകുമെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായാണ് രോഹിതിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുന്നത്.