ബുധനാഴ്ച വരെ മഴ തുടരും; വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദേശം. 24-ാം തീയതി വരെ മഴ തുടരും.

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ശബരിമല തീർത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി.

ചെന്നൈയ്ക്കും പുതുച്ചേരിക്കുമിടയിൽ കരയിൽ പ്രവേശിച്ച തീവ്ര ന്യൂനമർദം നിലവിൽ വടക്കൻ തമിഴ്നാടിനു മുകളിൽ വെല്ലൂരിൽനിന്ന് 60 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. തുടർന്നും പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമര്‍ദമായി ദുര്‍ബലപ്പെടാന്‍ സാധ്യത.

അറബികടൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമര്‍ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.