Headlines

വിദ്യാഭ്യാസരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ. ഉമ്മന്‍ ഡേവിഡിന് ‘ആദര്‍ശ ശിക്ഷക് പുരസ്‌കാരം’; വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രത്യേക ആദരം

 

വിദ്യാഭ്യാസരംഗത്ത് ദീര്‍ഘകാലമായി നിര്‍വഹിച്ച മാതൃകാപരമായ സേവനത്തിനും, വിദ്യാര്‍ത്ഥികേന്ദ്രിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രമുഖ മറാത്തി ദിനപത്രമായ ‘പുധാരി’യുടെ ഈ വര്‍ഷത്തെ അഭിമാനകരമായ ”ആദര്‍ശ ശിക്ഷക് പുരസ്‌കാരം” ഡോ. ഉമ്മന്‍ ഡേവിഡിന് സമ്മാനിച്ചു. മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാര്‍ പുരസ്‌കാരം സമ്മാനിച്ചു. (Dr. Oommen David receives Adarsha Shikshak Puraskar)

 

 

കേരളം ജന്മനാടായെങ്കിലും മഹാരാഷ്ട്രയെ കര്‍മ്മഭൂമിയായി സ്വീകരിച്ച ഡോ. ഉമ്മന്‍ ഡേവിഡ്, വിദ്യാഭ്യാസ മേഖലയിലെ തന്റെ ദീര്‍ഘകാല സേവനത്തിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വമാണ്. അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യമാണ് ഈ ദേശീയ അംഗീകാരത്തിന് വഴിയൊരുക്കിയത്.ഒരു മറാത്തി ദിനപത്രം മലയാളിയായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെ ”ആദര്‍ശ ശിക്ഷക്” എന്ന വിശിഷ്ട പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിനും ആത്മാര്‍ത്ഥ സേവനത്തിനും ലഭിച്ച വലിയ അംഗീകാരമായാണ് വിദ്യാഭ്യാസ രംഗം വിലയിരുത്തുന്നത്. ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ മറികടന്ന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ആദരവിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഈ പുരസ്‌കാരം.

 

പുരസ്‌കാരദാന ചടങ്ങില്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഡോ. ഉമ്മന്‍ ഡേവിഡിന്റെ വിദ്യാഭ്യാസരംഗത്തെ സേവനങ്ങളും സമൂഹനിര്‍മാണത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകളും ചടങ്ങില്‍ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

 

തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുംബൈയില്‍ ഡോ. ഉമ്മന്‍ ഡേവിഡിന് പ്രത്യേക ആദരവ് സംഘടിപ്പിച്ചു. ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. റോയ് ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ്മാരായ സിന്ധു നായര്‍, ബിജോയ് ഉമ്മന്‍, സെക്രട്ടറി ഡൊമിനിക് പോള്‍, ജോയിന്റ് സെക്രട്ടറിമാരായ എന്‍. ടി. പിള്ള, രാഖി സുനില്‍, ട്രഷറര്‍ തോമസ്, ബിസിനസ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് ഫിലിപ്പ്, കൂടാതെ പ്രേംലാല്‍ രാമന്‍, ഡോ. ജയശ്രീ മേനോന്‍, ദീപ്തി നായര്‍, ദിവ്യ നായര്‍, നിഷ നായര്‍, ബിജു, ആന്റണി, മനോജ് അയ്യനേത്ത്, സാബിയോ ഭായി, ഉണ്ണികൃഷ്ണ കുറുപ്പ്, സ്മിത ലാജു എന്നിവരുള്‍പ്പെടെ സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

 

ചടങ്ങില്‍ ഡോ. ഉമ്മന്‍ ഡേവിഡിനെ പൊന്നാട അണിയിച്ചും മൊമെന്റോ സമര്‍പ്പിച്ചും ആദരിച്ചു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം കാഴ്ചവെച്ച സമര്‍പ്പണബോധവും ദീര്‍ഘകാല സേവനവും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനകരമാണെന്നും, യുവതലമുറയ്ക്ക് പ്രചോദനമാകുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഡോ. ഉമ്മന്‍ ഡേവിഡിന്റെ വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങള്‍ക്ക് ഇനിയും ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.

 

ഡോ. ഉമ്മന്‍ ഡേവിഡിന്റെ ഈ ബഹുമതി വ്യക്തിപരമായ നേട്ടം മാത്രമല്ല, ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥതയോടെയും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അധ്യാപക സമൂഹത്തിനും ലഭിച്ച അംഗീകാരമാണെന്നും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അഭിനന്ദന സന്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലൂടെ സമൂഹപരിവര്‍ത്തനം സാധ്യമാണെന്ന വിശ്വാസം ജീവിതത്തിലൂടെ തെളിയിച്ച അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദൗത്യം ഇനിയും അനേകം ഉയരങ്ങള്‍ കീഴടക്കി കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വെളിച്ചമാകട്ടെയെന്നാണ് സമൂഹത്തിന്റെ ആശംസ.