കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ടീ പാർക്ക്, കുന്നൂർ സിംസ് പാർക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂക്കൾ നൽകിയാണ് ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികളെ ഗാർഡൻ അധികൃതർ സ്വീകരിച്ചത്. ഊട്ടിയിലെ വ്യാപാരികൾ പടക്കം പൊട്ടിച്ചാണ് ടൂറിസ്റ്റ് പ്രവേശനത്തെ സ്വാഗതം ചെയ്തത്. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 20 മുതലാണ് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്.
ഇവിടങ്ങളില്‍ രണ്ടു ദിവസങ്ങളിലയി 5000ലധികം വിനോദസഞ്ചാരികൾ എത്തിയതായി അധികൃതർ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തമിഴ്നാട് ടൂറിസം വകുപ്പിനു കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള കൃത്രിമ തടാകത്തിലെ ബോട്ട് സവാരി ടിക്കറ്റ് നിരക്ക് കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ നിരക്കിൽ 25 ശതമാനം വർധനവാണ് വരുത്തിയത്.
നീലഗിരി ജില്ലയിലെ ഊട്ടി, പൈക്കാറ എന്നീ ബോട്ട് ഓഫിസുകളിൽ തിങ്കളാഴ്ച മുതൽ തന്നെ വർധന നടപ്പാക്കി. അവധി ദിവസങ്ങളിൽ പ്രത്യേക ചാർജും ഡെപ്പോസിറ്റ് അടക്കമുള്ള വർധനയാണ് നടപ്പാക്കിയത്. എക്സ്പ്രസ് സർവിസുമുണ്ട്. രണ്ടു സീറ്റുള്ള പെഡൽ ബോട്ടിന് ശനി, ഞായർ ഒഴികെ എല്ലാ ദിവസവും 250 രൂപയാണ്. ഡെപ്പോസിറ്റ് ഉൾപ്പെടെ 500 രൂപ ഈടാക്കും. ശനി, ഞായർ ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് 300 രൂപയും ഡെപ്പോസിറ്റ് 300 രൂപയും ചേർത്ത് 600 രൂപയാണ്. എക്സ്പ്രസ് ചാർജ് 700 രൂപ. നാല് സീറ്റിന് 350 രൂപ. ഡെപ്പോസിറ്റ് 350 രൂപ ഉൾപ്പെടെ 700 രൂപ. ശനി, ഞായർ ദിവസങ്ങളിൽ ടിക്കറ്റിന് 400 രൂപ. എക്സ്പ്രസ് ചാർജ് 1000 രൂപയും.ഡ്രൈവറുടെ സഹായത്തോടെ ഓടിക്കുന്ന എൻജിൻ ബോട്ടുകൾക്ക് നാലു സീറ്റിന് 345 രൂപ, ഡ്രൈവർക്ക് 55 രൂപ, ഡെപ്പോസിറ്റായി 400 ഉൾപ്പെടെ 800 രൂപ ഈടാക്കും.
ലോക്ക് ഡൗണും ഇന്ധന വിലവർധനയും കാരണം കനത്ത നഷ്ടമാണ് ടൂറിസം വകുപ്പിന് നേരിട്ടിട്ടുള്ളത്. ഈ വരുമാന നഷ്ടം പരിഹരിക്കാനാണ് നിരക്ക് കൂട്ടുന്നതിലൂടെ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.