ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹർജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗദത്ത് എന്നിവരാണ് ഹർജിക്കാർ. കേസിൽ 18 ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ഇന്ന് നമ്പി നാരായണന്റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നമ്പി നാരായണന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.