സ്വർണക്കടകളിൽ ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ: 14,18,22 കാരറ്റ് സ്വർണമേ വിൽക്കാവൂ

 

കൊച്ചി: ഇന്ന് മുതൽ ആഭരണം ശാലകളിൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക്‌ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ആഭരണത്തിൽ സ്വർണത്തിന്‍റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാൾമാർക്കിൽ ഉണ്ടാകും.14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണ ശാലകളിൽ ഇനി വിൽക്കാവൂ എന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

സ്വർണ വിപണിയിൽ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാൾ മാർക്കിങ് നിർബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സർക്കാർ നിലപാട്. നാളെ മുതൽ ആഭരണ ശാലകളിൽ വിൽക്കുന്ന സ്വർണത്തിൽ ഹാൾ മാർക്ക്‌ നിർബന്ധമാണ്. സ്വർണത്തിന്‍റെ മാറ്റ് പരിശോധിച്ച് എത്ര കാരറ്റിന്‍റേതാണ് ആഭരണങ്ങൾ എന്നത് ഓരോ ആഭരണത്തിലും മാർക്ക്‌ ചെയ്തിരിക്കണം എന്നതാണ് ഈ നിബന്ധനയിൽ ഏറ്റവും പ്രധാനം. മാത്രമല്ല ആരാണ് ആഭരണം നിർമിച്ചതെന്നും വിൽക്കുന്നതെന്നും തിരിച്ചറിയുന്ന കോഡുകളും ഇതിൽ ഉണ്ടാകും. ഇത് സ്വർണ വ്യാപാര മേഖയിലെ ഇടപാടുകൾ സുതാര്യമാക്കുമെന്നും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.