ശരീരം നിറയെ തല്ലിയതിന്റെയും, കടിച്ചതിന്റെയും പാടുകള്‍; ഉണ്ണി പി ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ

 

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതി നൽകി. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരം വെമ്പായത്തെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

പ്രിയങ്കയുടെ ശരീരത്തില്‍ കടിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം.

ഭര്‍തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.