തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ: അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. കേസുകളിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണം. വിചാരണയ്ക്ക് പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേസുകൾ പിൻവലിക്കാൻ ഹൈക്കോടതി അനുമതി നിർബന്ധം. പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച് 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റ്/കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.2014-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്ന പ്രതീക് പരസ്‌രംപുരിയ വോട്ടർമാർക്ക് കൈക്കൂലി നൽകാനായി ഇദ്ദേഹം വൻതോതിൽ പണം ശേഖരിച്ചുവെന്ന കേസിൽ കർണാടക ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കവേയൊണ് സുപ്രീംകോടതി നിർണായക നിർദേശം നൽകിയത്.

അപ്പീൽ പരിഗണിക്കുന്നതിനിടെ, തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ പ്രശ്നം പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ, സ്വപ്നിൽ ത്രിപാഠി എന്നിവരെ അമിക്കസ്ക്യൂറിയായി നിയമിക്കുകയും ചെയ്തു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ 3,87,430 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും, അവയിൽ 42.9 ശതമാനത്തിൽ (1,66,044) മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും ബാക്കിയുള്ളവ വിചാരണയ്‌ക്കോ അന്വേഷണത്തിനോ വിധേയമായി തുടരുകയാണെന്നും വ്യക്തമാക്കുന്ന, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച വിവരങ്ങളും കോടതി ബെഞ്ച് പരിഗണിച്ചു.