പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലും ബഹ്റൈനിലും പുലർച്ചെ ആക്രമണമുണ്ടായി. കുവൈറ്റിൽ കടൽവെള്ളശുചീകരണ പ്ലാന്റ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. വൈദ്യുതകേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം.
തുടർച്ചയായ ഏഴാം ദിവസവും ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തി. ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തതായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനുമുള്ള ഐആർജിസിയുടെ കഴിവിനെ ഇത് ബാധിക്കുമെന്ന് അമേരിക്കൻ സൈന്യം. ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആകാശത്തു വച്ച് പോർവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകുന്ന കൂടുതൽ ജെറ്റുകൾ ഇസ്രയേലിലേക്ക് അയക്കാനും ട്രംപിന്റെ നീക്കം.യുഎസ് ആക്രമണത്തിൽ തെക്കൻ ഇറാനിലെ നിരവധി പാലങ്ങൾ തകർന്നതായാണ് വിവരം. ബന്ദർ അബ്ബാസിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തകർക്കപ്പെട്ടത്. അമേരിക്ക അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇന്നലെ ഇറാനിൽ കൊല്ലപ്പെട്ട എട്ടു പേരിൽ മൂന്നു പേർ കൊല്ലപ്പെട്ടത് പാലം ആക്രമിക്കപ്പെട്ടപ്പോഴെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.









