Headlines

മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു, ആക്രമണത്തിന് പ്രത്യേക മുറി: മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പിതാവും സഹോദരനും നേരിട്ടത് ക്രൂര മർദനം

 

തിരുവനന്തപുരം നഗരൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികൾ തന്നെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്ന് പിതാവ് അനിൽകുമാർ മൊഴി നൽകി. വലിയ ഗ്ലാസ് പാളികൾ എത്തിച്ച് ആക്രമണത്തിന് നിഗൂഢത നിറഞ്ഞ മുറി ഒരുക്കിയത് വാഹനം പോലും എത്താത്ത വിജനമായ പ്രദേശത്തെന്ന് പൊലീസ്. ഈ മുറിയിൽ വേറെ ആരെയെങ്കിലും എത്തിച്ച് മർദ്ദിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

 

 

വെള്ളം ചോദിച്ചപ്പോഴാണ് അനിൽകുമാറിന് പ്രതികൾ കുടിക്കാൻ മൂത്രം നൽകിയത്. കുടുംബാംഗങ്ങളെ മുഴുവൻ കൊല്ലുമെന്ന് സുധീഷ് ഭീഷണിപ്പെടുത്തിയതായി മകൻ അച്ചു മൊഴി നൽകി.‌ സുധീഷ് നേതൃത്വത്തിലായിരുന്നു വടശ്ശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയും മർദിച്ചത്.അനിൽകുമാറിന്റെ ചെവിയിൽ സ്ക്രൂഡ്രൈവർ കുത്തിക്കയറ്റിയും നാക്കിൽ പ്ലെയർ കൊണ്ട് അമർത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം.

 

അഞ്ചംഗ സംഘമാണ് അനിൽകുമാറിനെയും മകനെയും പണി പൂർത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചത്. പിതാവ് അനിൽകുമാറിനെ ചങ്ങലയിൽ ബന്ധിച്ചാണ് മർദ്ദിച്ചത്. രണ്ടുവർഷം മുമ്പ് മകളെ വിവാഹാലോചന നടത്തിയെത്തിയ കടയ്ക്കൽ സ്വദേശി സുധീഷും സംഘവുമാണെന്ന് കിളിമാനൂർ പൊലീസ് കണ്ടെത്തിയിരുന്നു.സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ വീടിനുള്ളിൽ മർദ്ദനമേൽക്കുന്നവരുടെ ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ വേണ്ട പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തി.