ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞു. പൗരത്വം നിർണയിക്കാനുള്ള ആത്യന്തിക അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യുന്നത് താനേ പൗരത്വം നഷ്ടപ്പെടാൻ കാരണമാകില്ലെന്നും ബിഹാർ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു.
എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അപ്‌ലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കാൻ നടപടി തേടി പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച്.ട്രൈബ്യൂണലുകൾക്കുകീഴിൽ 34 ലക്ഷം അപ്പീലുകൾ തീർപ്പാകാനുണ്ടെന്നാണു ഹർജിയിലെ വാദം. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കു റേഷൻ കിട്ടുന്നില്ലെന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നമുണ്ടെന്നും പറഞ്ഞു. ഈ ഘട്ടത്തിലാണ് വോട്ടർപട്ടികയിലെ ഒഴിവാക്കലിന്റെ പേരിൽ പൗരത്വം തീരുമാനിക്കപ്പെടുന്നില്ലെന്നു കോടതി പറഞ്ഞത്. ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കാനായി കേന്ദ്ര സർക്കാരിനു കൈമാറേണ്ട ബാധ്യത കമ്മിഷനുണ്ടെന്നും വ്യക്തമാക്കി. ബംഗാളിലെ എസ്ഐആറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഇതും പരിഗണിക്കാനായി നിശ്ചയിച്ചു.







