Headlines

എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം ഇന്ന് പുറത്തിറക്കും; പിണറായി വിജയന്‍ പ്രകാശനം ചെയ്യും

 

യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് ധവളപത്രം പുറത്തിറക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടനാണ് എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്. വൈകിട്ട് നാലിന് എകെജി മിനിഹാളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രകാശനകര്‍മം നിര്‍വഹിക്കും.

 

 

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ് പ്രചാരണത്തിനെതിരെയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം നേടിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും.ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തുടര്‍ച്ചയായി ചെയ്യേണ്ട സംഘടനാ കാര്യങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് എതിരായ പ്രക്ഷോഭ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. എല്‍ഡിഎഫ് എന്ന നിലയിലുളള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

 

അതിനിടെ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതില്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കും. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറിയതിനെതിരെ പൊതുതാല്‍പര്യഹര്‍ജി നല്‍കണമെന്നാണ് ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉണ്ടായ ധാരണ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഐയുടെ നിലപാട്.