Headlines

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി, പിന്നാലെ കന്നി ബജറ്റ്; ‘ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രം’

 

തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങുമ്പോള്‍ അയ്യായിരം കോടിയിലേറെ രൂപ ഖജനാവിലുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പൊളിച്ചടുക്കാന്‍ പാകത്തിലുള്ള ധവളപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം നിയമസഭയില്‍ സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തുടര്‍ന്ന് പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം ബജറ്റിലേക്കു കടക്കുന്നതാവും ഗുണകരമെന്ന വിലയിരുത്തലാണ് യുഡിഎഫിനുള്ളത്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ഥ്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താതെ ഭരണം തുടങ്ങിയാല്‍ അതു ഭാവിയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ധവളപത്രത്തെ ഏറെ ഗൗരവത്തോടെ സര്‍ക്കാര്‍ സമീപിക്കുന്നത്. അതിനൊപ്പം തുടക്കത്തില്‍ തന്നെ പ്രതിപക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കാനും ഇതുവഴി കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഡോ.കെ.എം.ചന്ദ്രശേഖരന്‍ അധ്യക്ഷനായ സമിതിക്കു പത്തു ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ബജറ്റിനു മുന്‍പു തന്നെ ധവളപത്രവും പുറത്തിറക്കി എത്രത്തോളം കടബാധ്യതയാണ് നിലവില്‍ സംസ്ഥാനത്തിനുള്ളത്, വരുമാനം എത്രയാണ്, എത്രത്തോളം നികുതി വരുമാനമാണ് പിരിച്ചെടുക്കാതെ പാഴാക്കി കളഞ്ഞത് തുടങ്ങിയ കണക്കുകള്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ കടബാധ്യത 4,88,910 കോടി രൂപയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇഴകീറിയുള്ള പരിശോധന ധവളപത്ര സമിതി നടത്തും.സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രമാണു വരുന്നതെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി അതിലുണ്ടാകുമെന്നുമാണ് ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നു സഭയില്‍ പറഞ്ഞത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്ര അവഗണനയാണെന്ന മുന്‍ ഇടതുസര്‍ക്കാരിന്റെ ദീര്‍ഘനാളായുള്ള ആരോപണം പൊള്ളയാണെന്ന് കണക്കുകള്‍ നിരത്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്ര രൂപ കിട്ടിയെന്നും അത് ഏതൊക്കെ തരത്തിലാണു വിനിയോഗിച്ചതെന്നും ഇനം തിരിച്ച് ധവളപത്രത്തിലുണ്ടാകും. പതിനഞ്ചാം ധനകാര്യ കമ്മിഷനില്‍നിന്ന് പതിനാറാം ധനകാര്യ കമ്മിഷനിലേക്കു മാറുമ്പോള്‍ എന്തൊക്കെയാണ് കിട്ടാതെ വന്നതെന്ന് കൃത്യമായി വിലയിരുത്തും.ഇടതുസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ കിഫ്ബി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധവളപത്രത്തില്‍ പരാമര്‍ശം ഉണ്ടാകും. ബജറ്റിനു പുറത്ത് പണം കടമെടുത്ത് കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലും നടത്തും. കിഫ്ബിയുടെ സാമ്പത്തിക മാതൃകയും ചെലവഴിക്കലും സമിതി പരിശോധിക്കും. ഈ സാഹചര്യത്തില്‍ കിഫ്ബി പുനഃസംഘടന ശുപാര്‍ശ ധവളപത്രത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിക്കൊപ്പം 10 വര്‍ഷത്തിനിടയിലെ കടബാധ്യതകള്‍, വരുമാന ചോര്‍ച്ച, നികുതി പിരിവിലെ പരിമിതികള്‍, ധനമാനേജ്‌മെന്റിലെ ഘടനാപരമായ പോരായ്മകള്‍ എന്നിവ അക്കമിട്ടു നിരത്തും. അതിനൊപ്പം യുഡിഎഫ് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരന്റി’കള്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനും ഭരണനയം രൂപീകരിക്കാനും സമിതിയുടെ കണ്ടെത്തല്‍ പ്രയോജനപ്പെടും.