‘2500.31 കോടി, ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്’: വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വര്‍ധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തി. മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായിക്കും.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ നല്‍കുന്ന പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപയുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധനവ് വരുത്തി.
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവ് വരുത്തി.
കേരളത്തിലെ വയോധികര്‍ക്കിടയില്‍ ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍ പരിപാടിക്കായി 50 കോടി രൂപ വകയിരുത്തി. ബി.പി.എല്‍ കുടുംബങ്ങളിലെ 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് ഇത് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപ, കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 30 കോടി രൂപ, ആര്‍.സി.സി-ക്ക് 90 കോടി രൂപ, മെഡിക്കല്‍ കോളേജുകള്‍ വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ എന്നിവ ഉള്‍പ്പെടെ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തേക്കാള്‍ എം.സി.സി, ആര്‍.സി.സി എന്നിവയ്ക്ക് 15 കോടി രൂപ വീതവും സി.സി.ആര്‍.സി-ക്ക് 12 കോടി രൂപയും മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന പദ്ധതിയില്‍ 6.50 കോടി രൂപ നീക്കിവച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 900 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി രൂപ വകയിരുത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിന് പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍, പാരാമെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി.
ഡി.എച്ച്.എസ്-ന് കീഴിലുള്ള ആശുപത്രികളില്‍ കാത്ത് ലാബും ഐ.സി.യുവും സ്ഥാപിക്കുന്നതിന് 7 കോടി രൂപ.ഗോത്ര–തീരദേശ–ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ.
ഡി.എം.ഇ-യുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കായി 259.93 കോടി രൂപ നീക്കിവച്ചു. ഇടുക്കി, കോന്നി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പദ്ധതിക്കായി 57.09 കോടി രൂപ വകയിരുത്തി.
ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ആയുഷ് വകുപ്പുകളിലെ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുന്നതിനായി 2.50 കോടി രൂപ വകയിരുത്തി.
ഇടുക്കി ഉടുമ്പന്‍ചോലയിലെ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന് 1.50 കോടി രൂപ വകയിരുത്തി.
ഔഷധിക്ക് 2.30 കോടി രൂപയും ഹോംകോയ്ക്ക് 1 കോടി രൂപയും വകയിരുത്തി.
വേദന–സാന്ത്വന–വയോജന ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപ.
പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം എന്ന പദ്ധതിക്കായി 12 കോടി രൂപയും സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 13 കോടി രൂപയും വകയിരുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി രൂപ.
കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പ്രോജക്റ്റിന് (108 ആംബുലന്‍സ്) കീഴിലെ കനിവ് പദ്ധതിക്ക് 38 കോടി രൂപ.
പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ.
ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് 3 കോടി രൂപ.നാഷണല്‍ ഹെല്‍ത്ത് മിഷന്‍

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വിവിധ ഘടകങ്ങള്‍ക്കുള്ള 40 ശതമാനം സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.
പി.എം-അഭിം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി.
മൃതസഞ്ജീവനി

മൃതസഞ്ജീവനി പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി.
സ്ത്രീകളുടെയും കുട്ടികളുടെയും വികസനം

സ്ത്രീകളുടെയും കുട്ടികളുടെയും വികസനപരവും പോഷകാഹാരപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമായുള്ള വിഹിതം വര്‍ധിപ്പിച്ച് 484.81 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുട്ടയോ പാലോ നല്‍കുന്ന പദ്ധതി തുടരുന്നതിനായി 80.90 കോടി രൂപ വകയിരുത്തി.
പ്രസവാനുകൂല്യ നിയമം അനുസരിച്ചുള്ള ക്രഷുകള്‍ സ്ഥാപിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തി.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങളോട് ‘സീറോ ടോളറന്‍സ്’ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിര്‍ഭയ നയം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഈ സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പരിചരണ കേന്ദ്രങ്ങളുടെയും പിന്തുണാ സേവനങ്ങളുടെയും സമഗ്രമായ വിപുലീകരണം ലക്ഷ്യമിടുന്നു.
നിലവിലുള്ള 14 എന്‍ട്രി ഹോമുകള്‍, എസ്.ഒ.എസ് മോഡല്‍ ഹോമുകള്‍, ഇന്റഗ്രേറ്റഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ ശൃംഖലയോടൊപ്പം, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒരു പ്രത്യേക ഹോം കൂടി സ്ഥാപിക്കും.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും സ്വയംപ്രതിരോധ ശേഷിയും നല്‍കുന്നതിനായി ആയോധനകലയില്‍ പരിശീലനം നല്‍കുന്ന ‘ധീര’ പദ്ധതി 14 ജില്ലാതല വണ്‍ സ്റ്റോപ്പ് സെന്ററുകളോടൊപ്പം വിപുലീകരിക്കും.
ഈ സംരക്ഷണ കേന്ദ്രങ്ങളും നിയമസഹായ സേവനങ്ങളും അതിജീവിതരെ കേന്ദ്രീകരിച്ച പുനരധിവാസ പരിപാടികളും തുടരുന്നതിനായി 13 കോടി രൂപ വകയിരുത്തി.