Headlines

പാല നഗരസഭയില്‍ ഭരണപക്ഷം രണ്ട് തട്ടില്‍; ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

 

പാല നഗരസഭയില്‍ ഭരണപക്ഷം രണ്ട് തട്ടില്‍. ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഡിവൈഎഫ്‌ഐക്ക് ബസ് സ്റ്റാന്റില്‍ സമ്മേളനം നടത്താനുള്ള അനുമതിയെ ചൊല്ലിയാണ് പുതിയ പോര് ഉണ്ടായത്. സിപിഐഎമ്മുമായി ചേര്‍ന്ന് പുളിക്കകണ്ടം കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ ചതിച്ചുവെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ചെയര്‍പേഴ്സണ്‍ നിഷേധിച്ചു .

 

 

സിപിഐഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലര്‍ത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാന്‍ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്‍ഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വിഷയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാടിനെ അട്ടിമറിക്കാനും, സിപിഐഎം നിലപാട് വിജയിപ്പിക്കുവാനുമായി കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അജണ്ട മാറ്റിവെക്കാന്‍ തയ്യാറാകാതെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നയിക്കുകയും എല്‍ഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സിപിഐഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തില്‍ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോണ്‍ഗ്രസുകാരനും ഇല്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡര്‍ ടോണി തൈപ്പറമ്പില്‍ വ്യക്തമാക്കി. മാണി ഗ്രൂപ്പിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് നിലപാടെടുത്തത് സിപിഐഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാന്‍ അല്ല. ബിനു പുളിക്കകണ്ടവും ലാലിച്ചന്‍ ജോര്‍ജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോണ്‍ഗ്രസ് മുന്‍നിരയില്‍ ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

 

ഡിവൈഎഫ്‌ഐ സമ്മേളനത്തിനുവേണ്ടി പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാന്‍ഡ് വിട്ടുകൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുവാനും കോണ്‍ഗ്രസിന് കഴിയില്ല. ഈ തീരുമാനം അംഗീകരിക്കരുത് എന്ന് നേരത്തെ തന്നെ പാര്‍ട്ടി സ്വതന്ത്ര മുന്നണിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും അവര്‍ സിപിഎം നേതാവിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് പിന്തുണച്ച കോണ്‍ഗ്രസിനെ പിറകില്‍ നിന്ന് കുത്തിയതിന് തുല്യമാണ്. തെറ്റ് തിരുത്താന്‍ പല അവസരങ്ങളും കൊടുത്തിട്ടും വീണ്ടും സിപിഎമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന് വഞ്ചിക്കുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ ഇതിനാല്‍ പിന്‍വലിക്കുന്നു. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും – ടോണി തൈപ്പറമ്പില്‍ വ്യക്തമാക്കി.