കാഫിർ സ്ക്രീൻഷോട്ട് കേസിൽ മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെയാണ് പ്രതി സമീപിച്ചത്. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യ ഹർജി തള്ളിയത്.
സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ഈ തെളിവുകൾ നശിപ്പിക്കാൻ ഫോൺ, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് കോടതി ജിതിൻ ഭാസ്കറിന് ജാമ്യം നിഷേധിച്ചത്.കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിന്റെ ഫോൺ ഫോറൻസിക് ലാബിലേക്ക് അയക്കും. നിലവിൽ മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ ജാമ്യം നിഷേധിച്ചത് അന്വേഷണസംഘത്തിന് നേട്ടമാണ്. ജിതിൻ ഭാസ്കറിൻ്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങളിലേക്കാവും ഇനിയുള്ള അന്വേഷണം. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.









