കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. നിലവിൽ ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും.
ആദ്യ ഘട്ടത്തിൽ സ്ക്രീൻഷോർട്ട് ഷെയർ ചെയ്ത നേതാക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വടകര ബ്ലോക്ക് പ്രസിഡൻ്റായിരുന്ന റിബേഷ് രാമകൃഷ്ണൻ, അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജിൻ്റെ അഡ്മിൻ മനേഷ്, സ്ക്രീൻഷോട്ട് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അതുൽ എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.
റിബേഷ് രാമകൃഷ്ണൻ വരെ എത്തി നിന്നതായിരുന്നു മുൻ അന്വേഷണമെങ്കിൽ റിബേഷിന് സ്‌ക്രീൻഷോട്ട് കിട്ടിയതെവിടെ നിന്ന് എന്നതിലേക്ക് എസ്ഐടി എത്തിയിട്ടുണ്ട്. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജിതിൻ ഭാസ്‌കരനിട്ട പോസ്റ്റാണ് റിബേഷ് ഷെയർ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് റിബേഷിനെയും മറ്റുള്ളവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇതുവരെയും സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തവരെ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. വ്യാജ സ്‌ക്രീൻഷോട്ട് ആരാണ് നിർമിച്ചതെന്ന് കണ്ടെത്തുക എന്നതാണ് എസ്ഐടിയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. കൂടുതൽ സാങ്കേതിക വിവരങ്ങൾ തേടി എസ്ഐടി വീണ്ടും മെറ്റക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്.









