കൊട്ടാരക്കര അപകടം; സ്കൂൾ സമയം കണക്കിലെടുത്ത് ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണം, ഓർത്തഡോക്സ് സഭാധ്യക്ഷൻ

 

കൊട്ടാക്കര നീലേശ്വരത്തിന് സമീപം, മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും വാഹനത്തിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നെന്നും കണ്ടെത്തി. ടിപ്പർ അമിത വേഗത്തിലായിരുന്നെന്നാണ് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും പ്രതികരണം.

 

 

ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. രാവിലെ 7 മുതൽ കുട്ടികൾ സ്ക്കൂളിലേക്ക് പോകുന്നതിനുള്ള യാത്ര തുടങ്ങുകയാണ്. സ്കൂൾ സമയം കണക്കിലെടുക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. അപകടങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സഭാധ്യക്ഷൻ.

 

അതേസമയം, സംഭവത്തിൽ ഡ്രൈവറെ പ്രതിയാക്കി മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി കേസെടുത്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്.

 

കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരുക്കേറ്റു.