ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ് ജയിൽ മോചിതനായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവെയാണ് മോചനം. കൊല്ലം വിജിലൻസ് കോടതി ശങ്കരദാസിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ എസ് ഐ ടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും പുറത്തിറങ്ങി.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിൻ്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.സ്വർണപ്പാളികളുടെ 36 സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൻ്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാൽ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.