Headlines

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ മാതൃകാ പെരുമാറ്റച്ചച്ച ലംഘനം നടന്നെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഫ്‌ലൈയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയുടെ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. (kozhikode collector on perambra announcement row)

നേരെത്തെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടി പി രാമകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചട്ടലംഘനം കണ്ടെത്താനായിട്ടില്ലെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ ഫാത്തിമ തെഹ്ലിയ സമുദായം പറഞ്ഞ് വോട്ടുതേടുന്നു എന്നതുള്‍പ്പെടെ പറഞ്ഞുകൊണ്ടായിരുന്നു വിവാദ അനൗണ്‍സ്മെന്റ്. അനൗണ്‍സ്മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും എല്‍ഡിഎഫ് അനൗണ്‍സ്മെന്റ് ദുരുദ്ദേശപരമാണെന്നുമായിരുന്നു യുഡിഎഫിന്റെ ആരോപണം.അനൗണ്‍സ്മെന്റ് വിവാദത്തില്‍ യുഡിഎഫ് പേരാമ്പ്ര പൊലീസിലും പരാതി നല്‍കിയിരുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇത് വരുന്നതെന്ന് കാട്ടി പരാതി മേപ്പയ്യൂരിലേക്ക് മാറ്റി. എങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. കെഎസ്യു ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതിലും നടപടിയെടുത്തിട്ടില്ല. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. സമുദായ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള അനൗണ്‍സ്മെന്റാണ് നടന്നതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.