കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കും. ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ ഉറപ്പുനല്‍കിയതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്. 4.2 ലക്ഷം എന്ന ജിസിഡിഎ നിർദേശമാണ് ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാളെ ആദ്യ ഹോം മത്സരമാണ് നടക്കുന്നത്. നാളെ രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ എതിരാളികൾ മുംബൈ സിറ്റിയാണ്.പ്രതിസന്ധി പരിഹരിച്ചതോടെ മഞ്ഞപ്പടയുടെ ആരാധകർക്ക് ഇതൊരു ആശ്വാസമാകും. മത്സരത്തലേന്ന് ജിസിഡിഎ വാടക തുക കൂട്ടി ചോദിച്ചതിൽ ദുരൂഹത ഉണ്ടെന്ന് മഞ്ഞപ്പട പ്രധിനിധികൾ ആരോപണം ഉന്നയിച്ചിരുന്നു. കായികമന്ത്രി ഇടപെടാത്തതിലും ദുരൂഹതയുണ്ടെന്നും സ്റ്റേഡിയം നവീകരണത്തിലും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഫാൻഗ്രൂപ്പ് ആയ മഞ്ഞപ്പട പ്രതിനിധികൾ പ്രതികരിച്ചു.
അതേസമയം, ജിസിഡിഎയുടെ ആവശ്യങ്ങൾ ക്ലബ് ചർച്ച ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് CEO അഭിക് ചാറ്റർജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.







