വയനാട് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി ദാരുണമായി പീഢനത്തിനിരയായി

കൽപ്പറ്റ:  കൽപ്പറ്റ നഗരപരിധിയിൽ പണിയ വിഭാഗത്തിലെ ദളിത് യുവതി ദാരുണമായി പീഡനത്തിനിരയായി. ചുഴലി കോളനിയിലെ 32  കാരിയെയാണ് കഴിഞ്ഞ ദിവസം പകൽ സമയത്ത് അയൽ വാസിയായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ യുവാവിനെ   പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.’ .  യുവതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്  .  തൊട്ടടുത്തായിട്ടും ഉച്ചവരെ യുവതിയുടെ മൊഴി എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല . പ്രതിയുടെ അറസ്റ്റ് രേഖ പ്പെടുത്തിയിട്ടില്ലന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതേ ഉള്ളൂവെന്നും കൽപ്പറ്റ പോലീസ് പറഞ്ഞു.    യുവതിയുടെ അമ്മ നേരത്തെ മരിച്ചതാണ്. അച്ചൻ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളിൽ കിടപ്പിലാണ്.  ഒരു  സഹോദരനും കിടപ്പു രോഗിയാണ്. മറ്റൊരു സഹോദരി രോഗ ബാധിതയായതിനാൽ    ജോലിക്കൊന്നും പോകാൻ കഴിയില്ല.   മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ്  കോളനിയിലെത്തിയ യുവാവ്   സൗഹൃദം നടിച്ച് വീട്ടിലെത്തുകയും പിന്നീട് കിടപ്പിലായവർക്ക് കുഴമ്പ് എത്തിച്ച് നൽകുകയും ചെയ്തു.   വീണ്ടും ഇന്നലെ ആറ് മണിക്ക്  വീട്ടിലെത്തിയ ഇയാൾ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു.  രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽ നിന്നും  പൂജാ സാധനങ്ങൾ    കൊണ്ടു വന്നിട്ടുണ്ടന്നും പറഞ്ഞാണത്രെ ഇയാൾ  വീട്ടിലെത്തിയതെന്ന്   ബന്ധുക്കൾ പറഞ്ഞു.  ഈ സമയം  ബന്ധുവായ  സഹോദരി രോഗിയായ സഹോദരനെ കുളിപ്പിക്കുകയായിരുന്നു. കുറേ സമയത്തിന് ശേഷം യുവതിയെ വിവസ്ത്രയായി അവശ നിലയിൽ വീട്ടിലെ ഒരു മുറിയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം  ഉയർന്നു.   ഇവർ വിവരമറിയിച്ചിട്ടും പോലീസ് എത്താൻ മടി കാണിച്ചുവെന്നും  ബന്ധുക്കളാണ് രാത്രി പത്ത് മണിയോടെ   യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും കോളനി വാസികൾ പറഞ്ഞു.  പ്രതിയെ രക്ഷിക്കാൻ ഇടപെടൽ നടക്കുകയാണന്ന് കോളനിക്കാർ ആരോപിച്ചു.