കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ സ്ത്രീ ഡി എം വിംസിൽ ചികിത്സയിൽ

മേപ്പാടി: മുണ്ടക്കൈകടുത്ത് ഏലമലയിൽ ജോലിക്കുപോകുമ്പോൾ രാവിലെ എട്ടുമണിയോടെയായിരുന്നു ചൂരൽമല മുടക്കയിൽ ഹൗസിൽ ലീലയെ (56) കാട്ടാന ആക്രമിച്ചത്. മൂന്നു കിലോമീറ്ററോളം ചുമന്ന് റോഡിൽ എത്തിച്ചശേഷമാണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഡി എം വിംസിൽ എത്തിക്കാനായത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പരിശോധനയിൽ ഇടതു ഭാഗത്തെ വാരിയെല്ലുകൾക്ക് ഒൻപത് പൊട്ടുകളും വലതുഭാഗത്തെ വാരിയെല്ലുകൾക്ക് നാല് പൊട്ടുകളും കണ്ടെത്തി. ഒപ്പം നട്ടെല്ലിനും പരിക്കുണ്ട്.കൂടാതെ ഒരു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് ഇറങ്ങിയതിനെ തുടർന്ന് അവിടെ കൂടിയ രക്തവും നീരും നീക്കാൻ വേണ്ടി അടിയന്തിരമായി ട്യൂബ് ഇടുകയും ചെയ്തു. എമർജൻസി മെഡിസിൻ മേധാവി ഡോ. സർഫാറാസ്, ജനറൽ സർജറി വിഭാഗത്തിലെ ഡോ. ജെനിമോൾ, ഓർത്തോ വിഭാഗത്തിലെ ഡോ. ഡിനോ എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി. ഇവരെ നിലവിൽ സർജിക്കൽ ഐ സി യു ലേക്ക് മാറ്റിയിരിക്കുകയാണ്. നിയുക്ത കല്പറ്റ എം എൽ എ അഡ്വക്കേറ്റ് ടി. സിദ്ദിഖ് ചികിത്സയിൽ കഴിയുന്ന ലീലയെ സന്ദർശിച്ചു.