കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം: കര്‍ശന നടപടിയെന്ന് കലക്ടര്‍

കല്‍പറ്റ: കൊവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ്സ് കുറയുമെന്നും വയനാട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഓഡിയോ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല മുന്നറിയിപ്പു നല്‍കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച് സൈബര്‍ പോലിസ് അന്വേഷണം തുടങ്ങി.

 

കൊവിഡ് മാറിയവരില്‍ പിന്നീട് ശ്വാസകോശത്തിന് വലിയ മാറ്റമുണ്ടാകുമെന്നും ആയുസ്സ് കുറയുമെന്നുമാണ് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. വയനാട് കലക്ടറുടെ സുപ്രധാന സന്ദേശം എന്ന പേരിലാണ് ഇത് പ്രചരിച്ചത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതര കുറ്റമാണെന്നും ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ഓഡിയോ ക്ലിപ്പില്‍ ശബ്ദം കലക്ടറുടേതാണെന്ന് പറയുന്നില്ല. അതിന് താഴെയാണ് ഇത് കലക്ടറുടേതാണെന്ന അറിയിപ്പുള്ളത്. സന്ദേശത്തിന്റ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പൊലീസ് അന്വഷണം ആരംഭിച്ചെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു.