Headlines

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്‌ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ അന്വേഷണ സംഘത്തിന് ചില സംശയങ്ങളുണ്ട്.

ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് മുരാരി ബാബുവുമായി കാര്യമായ തെളിവെടുപ്പിലേക്ക് അന്വേഷണ സംഘം കടക്കാതിരുന്നത്. അതേസമയം, 2019, 2025 ദേവസ്വം ബോര്‍ഡിലേക്ക്എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡില്‍ ചിലര്‍ സഹായങ്ങള്‍ നല്‍കിയതായി അന്വേഷണ സംഘത്തിന് സൂചനകളുണ്ട്. കൂടുതല്‍ അറസ്റ്റുകളും ഉണ്ടായേക്കും.

അതേസമയം, ശേബരിമല ശ്രീകോവിലില്‍ കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ എസ് ഐ ടി.. അടുത്തമാസം അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാാണ് നീക്കം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കോടതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി.

അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ 2019 ലെയും 25 ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്‌ഐടി അന്വേഷണത്തില്‍ വ്യക്തമായി. ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കി ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സൗഹൃദമുണ്ടാക്കിയത്. ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നാണ്.