Headlines

ശബരിമല സ്വര്‍ണ്ണക്കൊള്ള ; മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ അന്വേഷണം തുടങ്ങി എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. വിവാദങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ഇന്നും നാളെയുമായി ബിജെപി രാപ്പകല്‍ സമരവും സെക്രട്ടേറിയറ്റ് വളയലും സംഘടിപ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല, ചെന്നൈ, ഹൈദരാബാദ്,ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.

മുരാരി ബാബുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ട്വന്റിേഫാറിന് ഇന്നലെ ലഭിച്ചിരുന്നു. സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വ്വമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

മുരാരി നടത്തിയ ഗൂഢാലോചനകള്‍ എണ്ണിപ്പറഞ്ഞാണ് അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുരാരി ബാബു ക്ഷേത്ര ശ്രീകോവില്‍ കട്ടളയിലെ സ്വര്‍ണ്ണം കൊള്ള ചെയ്ത കേസിലും പ്രതി എന്ന് എസ്‌ഐടി കോടതിയില്‍ പറഞ്ഞു. ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാലറിപ്പോര്‍ട്ടിനു ശേഷമുള്ള ഹൈക്കോടതി നിര്‍ദേശം. തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും.