ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; രാജ്യത്തെ എങ്ങനെ ബാധിക്കും?

അമേരിക്ക ചുമത്തിയ 25 ശതമാനം ഇറക്കുമതിച്ചുങ്കത്തിൽ ആശങ്കയോടെ ഇന്ത്യൻ വിപണി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കുന്ന ഏതൊക്കെ ഇന്ത്യൻ വ്യാവസായിക മേഖലകളെയാകും ബാധിക്കുകയെന്ന് നോക്കാം

ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളിൽ ഒന്ന് ആരോഗ്യ മേഖലയുടെ ആവശ്യ വസ്തുക്കളാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലൗസുകൾ, ബാൻഡേജുകൾ, ഫേസ് മാസ്കുകൾ, സർജിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അമേരിക്കയിൽ ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം നൽകേണ്ടിവരും. ആഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങൾക്കും മുത്തുകൾക്കും കരകൗശല വസ്തുക്കൾക്കും ഇറക്കുമതി തീരുവ ബാധകമാകും. ഇന്ത്യൻ നിർമ്മിത വാഹനങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നതിനാൽ ടാറ്റ അടക്കമുള്ള വൻകിട കമ്പനികളിലെ തൊഴിലാളികൾ ആശങ്കയിലാണ്.

ഇന്ത്യയെ ബാധിക്കുന്ന മറ്റൊരു പ്രധാന വ്യവസായം വസ്ത്ര വിപണിയാണ്. ഇന്ത്യൻ വസ്ത്രങ്ങളിലെ കടുംനിറങ്ങളും നിലവാരവും പരമ്പരാഗത ഡിസൈനുകളും അമേരിക്കൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ടെക്‌സ്റ്റൈൽ മേഖലയിൽ മാത്രം 7.7 ബില്ല്യൺ ഡോളറിന്റെ കച്ചവടമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ തുണിത്തരങ്ങൾക്ക് ഇറക്കുമതി തീരുവ ബാധകമാകും.

ഇഞ്ചി, വെണ്ട, ഉരുളക്കിഴങ്ങ്, മാമ്പഴം എന്നിവ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെയും ഇന്ത്യൻ നിർമ്മിത തുകൽ വസ്തുക്കളുടെയും കയറ്റുമതിയെ ട്രംപിന്റെ പ്രഖ്യാപനം ഗൗരവമായി ബാധിക്കും. ഇന്ത്യൻ നിർമ്മിക്കുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെയും പുതിയ താരിഫ് പ്രതികൂലമായി ബാധിക്കും. ഇവിടെ നിർമ്മിച്ച് കയറ്റി അയക്കുന്ന ഐഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ, ക്യാമറകൾ, ക്യാമറാ ലെൻസുകൾ എന്നിവ ഇതിലുൾപ്പെടും.

വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് യഥാക്രമം 20 ശതമാനവും 19 ശതമാനവും തീരുവ മാത്രമാണ് ഏർപ്പെടുത്തിയത് എന്നത്, താരതമ്യേന കൂടുതൽ തീരുവ ചുമത്തിയ ഇന്ത്യയെ സാരമായി തന്നെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. സമ്മർദ്ദത്തിലാക്കി കീഴ്പ്പെടുത്തുക, പിന്നീട് ഇളവുകൾ നൽകുക എന്ന തന്ത്രമാണോ ഇതെന്ന സംശയവും സാമ്പത്തിക വിദഗ്ദർ പ്രകടിപ്പിക്കുന്നുണ്ട്.