സിബിഐ അന്വേഷണത്തിൽ സന്തോഷമുണ്ടെന്നും, ഇത്ര പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽകണ്ട് സംസാരിച്ചിരുന്നു. അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചിരുന്നു. ഇനി ഒരുപാട് പ്രതീക്ഷകളുണ്ടെന്നും മഞ്ജുഷ പറഞ്ഞു.
വളരെയധികം ആശ്വാസകരമാണ്. ഇത്രയും വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ല. സിബിഐ അന്വേഷണം നല്ല രീതിയിൽ പോകുമെന്ന് മനസ്സിലാക്കുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. കുടുംബം കണ്ടെത്തിയ മുപ്പതിലേറെ കാര്യങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടതിനുശേഷം അന്വേഷണം ശരിയായ രീതിയിൽ അല്ല പോകുന്നത് എന്ന് മനസ്സിലായി. എല്ലാം പോരായ്മകളും കണ്ടെത്തി സിബിഐ നല്ല രീതിയിൽ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും പ്രവീൺ ബാബു പറഞ്ഞു.കഴിഞ്ഞ സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. പമ്പിന്റെ ഉടമ ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ആരോടും താല്പര്യമുള്ള സർക്കാരോ അന്വേഷണ ഉദ്യോഗസ്ഥരോ ആവരുത്. തങ്ങൾക്ക് വേണ്ടത് ശരിയായ റിസൾട്ടാണെന്ന് പ്രവീൺ പറഞ്ഞു. കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വിഞ്ജാപനം ഉടൻ പുറത്തിറക്കും.







