ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ തീരുവയാണ് കുറച്ചത്. പെട്രോളിന്റേത് മൂന്നു രൂപയിൽ നിന്ന് ഒന്നര രൂപയാക്കി നിശ്ചയിച്ചു. ഡീസലിന്റെത് 16.5 രൂപയിൽ നിന്ന് 13.5 രൂപയാക്കി. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 16 രൂപയിൽ നിന്ന് 9.5 രൂപയാക്കി നിശ്ചയിച്ചു. നാളെ മുതലാണ് പുതുക്കിയ തീരുവ നിരക്ക് പ്രാബല്യത്തിൽ വരിക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതോടെ എണ്ണ കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസർക്കാരിന്റെ നടപടി.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 2026 മാർച്ച് 27 മുതലാണ് ഇത്തരത്തിൽ അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയത്. കയറ്റുമതി തീരുവ കുറച്ചെങ്കിലും വിപണിയിലെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതേസമയം രാജ്യത്ത് നാല് തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു.








