എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ വിചാരണ കോടതിയിൽ ഹർജി നൽകി. എസ്ഐടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റപത്രത്തിൽ 13 പ്രധാന പിഴവുകളുണ്ടെന്നും ഹർജിയിൽ പറയുന്നു.
പ്രതിയായ പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസുകൾ ഉണ്ടാക്കാൻ ശ്രമമുണ്ടായെന്നും, ഇലക്ട്രോണിക് തെളിവുകളിൽ ക്രമക്കേടുകൾ ഉണ്ടെന്നും മഞ്ജുഷ ആരോപിച്ചു. കൂടാതെ പ്രതി ഭരിക്കുന്ന പാർട്ടിയിലെ ഭാഗമായിരുന്നിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ല എന്നും ഹർജിയിൽ പറയുന്നു.
സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോർഡ്) കൃത്യമായി ശേഖരിക്കാത്തതും വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതും എസ്ഐടിയുടെ വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം നടത്തിയാൽ വ്യാജ ആരോപണങ്ങൾ തെളിയിക്കാനാകുമെന്നും മഞ്ജുഷ ഹർജിയിൽ വ്യക്തമാക്കി.





