ഫഹദ് ഫാസിൽ നായകനായെത്തി ഓടിടിയിൽ റിലീസ് ചിത് മികച്ച അഭിപ്രായം നേടിയ മാലിക്കെന്ന ചിത്രത്തിലെ അഹ്മദ് അലി സുലൈമാൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം താൻ മനസ്സിൽ കണ്ടത് മമ്മൂട്ടിയെയായിരുന്നുവെന്ന് ചിത്രത്തിന്റ സംവിധായകൻ മഹേഷ് നാരായണൻ. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിയത് മമ്മൂട്ടിയെ മനസ്സിൽ കണ്ടാണെന്നും പിന്നീട ഫഹദിലേയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.“2011 ൽ എഴുതിയ മാലിക്കിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് മമ്മൂക്കയെ മനസ്സിൽ കണ്ടാണെന്ന് മമ്മൂക്കയ്ക്കും അറിയാം. ഫഹദ് അഭിനയിക്കേണ്ടിയിരുന്നത് ഫ്രെഡി എന്ന കഥാപാത്രത്തെയായിരുന്നു, സുലൈമാന്റെ വളർച്ച കാണിക്കുന്ന ഫ്ലാഷ്ബാക്ക് സീനുകളൊന്നും മമ്മൂക്കയെ വെച്ച് ആലോചിക്കുമ്പോൾ തിരക്കഥയിൽ ഉണ്ടായിരുന്നില്ല” മഹേഷ് നാരായണൻ പറയുന്നു.ഹോളിവുഡ് ക്ലാസിക്ക് ഗോഡ്ഫാദറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നിർമ്മിച്ച ചിത്രം കോവിഡ് മഹാമാരി കാരണം തിയറ്ററുകളിൽ റിലീസ്ചെയ്തില്ല. ഫഹദ് ഫാസിൽ 3 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ ചിത്രം ഒടിടിയിൽ ദേശീയ തലത്തിൽ ഗംഭീര അഭിപ്രായങ്ങൾ ചിത്രം നേടി എന്നതും ശ്രദ്ധേയമാണ്.
“ഏതായാലും ആ ചിത്രം അന്ന് നടക്കുന്നതിന് ഒരുപാട് തടസ്സങ്ങൾ വന്നു, അതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. പിന്നീട് പോകെ പോകെ, ഫഹദ് ഫാസിൽ എന്ന നടൻ വളരെ വലുതായി. അതിനാൽ പിന്നീട് ഫഹദിനെ ഫ്രെഡിയായി സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു. പിന്നീട് ഫഹദ് തന്നെ സുലൈമാനെ അവതരിപ്പിക്കട്ടെ എന്നത് ഞങ്ങൾ രണ്ടുപേരും ചേർന്ന് എടുത്ത തീരുമാനമാണ്” മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.






