കോഴിക്കോട് ∙ 19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.
ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ മുൻപും ഇവർ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച 18 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായിരുന്നു. അന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ–മംഗലാപുരം ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ എസ്.കെ സുമൻ (20), ലാൽ ചന്ദ് ഷെയ്ക്ക് (29) എന്നിവരെ പിടികൂടിയത്.
രണ്ട് ബാഗുകളിലായാണ് അന്ന് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എസ് 3 കോച്ചിന്റെ സീറ്റിനടിയിലായിരുന്നു ഈ ബാഗുകൾ ഒളിപ്പിച്ചിരുന്നത്. ഞായറാഴ്ച പിടിയിലായ മിനോതി സർദാറിന് ഇവരുമായി ബന്ധമുണ്ടോ എന്നതും പൊലീസ് പരിശോധിച്ചു വരുന്നു.






