Headlines

ഹേമചന്ദ്രന്‍ കൊലപാതക്കേസ്: നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തി: കേസന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലപാതക കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന ഹേമചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മൈസൂര്‍ – ബെംഗളൂരു റൂട്ടില്‍ കാടുമുടിയ സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. പ്രതികളിലൊരാളായ അജേഷുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. പൊലീസിനെ വഴിതെറ്റിക്കാന്‍ മൊബൈല്‍ ഫോണ്‍ പ്രതികള്‍ മൈസൂരില്‍ കൊണ്ടുപോയിരുന്നു.

അതേസമയം, ഹേമചന്ദ്രന്റെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടല്‍പേട്ടിലെ സ്ത്രീക്ക് പങ്കുണ്ടെന്ന് എന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഷിബിത്തും ഇന്ന് രംഗത്തെത്തി. സൗമ്യ എന്ന സ്ത്രീയ്ക്ക് എതിരെയാണ് ആരോപണം. സൗമ്യയുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസിലെ പ്രധാന പ്രതിയായ നൗഷാദിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.

ഹേമചന്ദ്രന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം സാമ്യയാണ് എന്ന് സംശയം ഉണ്ട് എന്നാണ് ഷിബിത്ത് 24 നോട് വെളിപ്പെടുത്തിയത്.
സൗമ്യക്കെതിരെ ഗുണ്ടല്‍പേട്ട് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഹേമചന്ദ്രന്റെ മകളുടെ പേരിലുള്ള സ്‌കൂട്ടര്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേമചന്ദ്രനെ കാണാതായ ശേഷമാണ് പരാതി നല്‍കിയത്. പ്രതിയായ നൗഷാദുമായും സൗമ്യയ്ക്ക് ബന്ധമുണ്ട്. സൗമ്യയിലേക്ക് അന്വേഷണം വേണമെന്നും ഷിബിത്ത് പറഞ്ഞു.

ഹേമചന്ദ്രനെ മെഡിക്കല്‍ കോളജ് പരിസരത്തേക്ക് എത്തിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെയും ഉപയോഗിച്ചിട്ടുണ്ട്. സൗമ്യക്ക് ഒപ്പം ഇവരും അന്വേഷണ പരിധിയിലാണ്. സൗദിയിലുള്ള പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാഫലം നാലുദിവസത്തിനുള്ളില്‍ പുറത്തുവരും. ഇതിനുശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.