Headlines

ഹേമചന്ദ്രൻ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്, മുഖ്യപ്രതി നൗഷാദിനെ കേരളത്തിൽ എത്തിക്കും

വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്ന് സൂചന. കണ്ണൂരിലുള്ള സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹേമചന്ദ്രൻ വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നത്.

പിന്നിൽ ഗുണ്ടൽപേട്ടിലെ സ്ത്രീക്ക് പങ്കുണ്ടെന്ന് സഹോദരൻ ഷിബിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. സൗമ്യ എന്ന സ്ത്രീയ്ക്ക് എതിരെയാണ് ആരോപണം. ഹേമചന്ദ്രന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം സൗമ്യയാണെന്ന് സംശയം ഉണ്ട്. സൗമ്യക്കെതിരെ ഗുണ്ടൽപേട്ട് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നുവെന്നും ഷിബിത്ത് പറഞ്ഞു.

അതേസമയം മുഖ്യപ്രതി നൗഷാദിനെ അടുത്ത ദിവസത്തിനകം കേരളത്തിൽ എത്തിക്കും. പ്രതി നിലവിൽ സൗദിയിലാണ്. നൗഷാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷമേ സ്ത്രീകൾക്ക് എതിരെ പോലീസ നടപടി സ്വീകരിക്കൂ. ഹേമചന്ദ്രൻ്റെ ഡിഎൻഎ പരിശോധന ഫലം 4 ദിവസത്തിനകം പുറത്ത് വരും. പോലീസ് നടപടി പൂർത്തിയായാൽ മാത്രമെ മൃതേദേഹം ബന്ധുക്കൾക്ക് വിട്ട് നൽകൂ. നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടൽപേട്ടിലെ സ്ത്രീക്കും ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ട്. നൗഷാദ് സൗദിയിൽ ആണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കും. നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡിസിപി അരുൺ കെ പവിത്രൻ പറഞ്ഞു. നിലവിൽ പ്രതികൾ നൽകിയ മൊഴികളും ശരീര ഘടനകളും മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് ഉറപ്പിക്കാൻ കഴിയുമെന്ന് ഡിസിപി പറഞ്ഞു. നൗഷാദ് കൂടി പിടിയിലാകുന്നതോടെ കൂടുതൽ‌ വിവരങ്ങൾ ലഭിക്കുമെന്ന് ഡിസിപി അരുൺ കെ പവിത്രൻ കൂട്ടിച്ചേർത്തു.