Headlines

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി. ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.