തൃശൂരിൽ ചേർന്ന ബിജെപി നേതൃയോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന വാർത്ത നിഷേധിക്കാതെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പറയേണ്ടവർ പറഞ്ഞല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കഴിഞ്ഞദിവസം തൃശൂരിൽ ചേർന്ന നേതൃയോഗങ്ങളിൽ നിന്ന് വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതിൽ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. മറനീക്കിയ ഭിന്നത കോർ കമ്മിറ്റിയിലും പ്രതിഫലിച്ചു
കെ സുരേന്ദ്രനാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയമെന്നും അതു മറന്നാൽ ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷം കൊണ്ടുപോകുമെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.
പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്ന് വി മുരളീധര വിഭാഗം കടുപ്പിച്ചു.നേതാക്കളെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ടുകൾ കോർപ്പറേറ്റ് രീതി. പ്രവർത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന നടപടിയാണ് നേതൃത്വം സ്വീകരിക്കുന്നത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും നേതൃയോഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്നും വിമർശനമുയർന്നു. തൃശൂരിലെ നേതൃയോഗത്തിൽ ക്ഷണമില്ലാത്ത വിവരം എങ്ങനെ പുറത്തുപോയി എന്നായിരുന്നു പി കെ കൃഷ്ണദാസ് പക്ഷത്തിന്റെ ചോദ്യം. പങ്കെടുത്തവർ തന്നെയാകും പുറത്തുവിട്ടതെന്ന് എതിർ വിഭാഗത്തിൻ്റെ മറുപടി.
വീഴ്ച സമ്മതിച്ചതായി രാജിവ് ചന്ദ്രശേഖർ യോഗത്തെ അറിയിച്ചു.ഇനി ഇത്തരം പരാതികൾ ഉണ്ടാകാൻ ഇടവരുത്തില്ലെന്നും സംസ്ഥാന ബിജെപിയിൽ വിഭാഗീയത അനുവദിക്കില്ലെന്നും, ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് നേതാക്കൾക്ക് നിർദേശം നൽകി.