Headlines

അബ്ദുറഹീമിന്റെ മോചനം: അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദായാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി.

സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന്‍ അനസ് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.