ഓഹരി നിക്ഷേപകർക്കിടയിലെ താരമാണ് സുസ്‍ലോൺ എനർജി. കഴിഞ്ഞ 5 വർഷംകൊണ്ട് 1000% നേട്ടം സമ്മാനിച്ച ഓഹരി. 2026ൽ ഇതുവരെ ഓഹരിവില 10% ഉയർന്നു. കഴിഞ്ഞയാഴ്ചയിലെ ആകെ നേട്ടം 7.4%. വിൻഡ് എനർജി അഥവാ കാറ്റാടിപ്പാടം കേന്ദ്രീകൃത ഊർജോൽപാദന രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണിത്.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സുസ്‍ലോൺ 1114 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 1182 കോടിയേക്കാൾ 6% കുറവ്. എന്നാൽ, പ്രവർത്തന വരുമാനം 45% കുതിച്ച് 5468 കോടി രൂപയിലെത്തി. ഡിസംബർ പാദവുമായി താരതമ്യം ചെയ്താൽ ലാഭത്തിൽ 150% വളർച്ചയുണ്ട്. 445 കോടി രൂപയായിരുന്നു ഒക്ടോബർ-ഡിസംബർപാദ ലാഭം.
കനത്ത പിഴവിധിച്ച് സെബി
സുസ്‍ലോൺ എനർജിക്ക് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 28.95 കോടി രൂപ പിഴവിധിച്ചു. കമ്പനിക്കും 4 പ്രധാന ഉദ്യോഗസ്ഥർക്കുമാണ് പിഴ. സുസ്‍ലോൺ 15.95 കോടി രൂപ പിഴയടയ്ക്കണം. വിനോദ് ആർ. താന്തി 5.75 കോടി രൂപ, ഗിരീഷ് ആർ. താന്തി 5.45 കോടി രൂപ, കീർത്തി ജെ. വഗാഡിയ 1.5 കോടി, അമിത് അഗർവാൾ 30 ലക്ഷം രൂപ എന്നിങ്ങനെയും പിഴയടയ്ക്കാനാണ് ഉത്തരവ്.
എന്തിനാണ് പിഴ?
തെറ്റിദ്ധരിപ്പിക്കുന്ന ലാഭക്കണക്കുകൾ പുറത്തുവിട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെബി പിഴ വിധിച്ചത്. 2014 മാർച്ചിൽ സുസ്‍ലോൺ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (ഒഎംഎസ്) വിഭാഗത്തെ, മറ്റൊരു ഉപസ്ഥാപനമായ സുസ്‍ലോൺ ഗ്ലോബൽ സർവീസസിന് (എസ്ജിഎസ്എൽ) കൈമാറിയിരുന്നു. 2000 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. ഇതുപ്രകാരം സുസ്‍ലോൺ ആ വർഷത്തെ ലാഭത്തിൽ 1922.92 കോടി രൂപ ‘അസാധാരണ ലാഭം’ (എക്സപ്ഷണൽ പ്രോഫിറ്റ്) ഇനമായി എഴുതിച്ചേർത്തു. എന്നാൽ, ഇടപാടിന്റെ യഥാർഥ്യമൂല്യം വെറും 77.08 കോടി രൂപയായിരുന്നു.ഇടപാട് പ്രകാരമുള്ള ഒരു 1300 കോടി രൂപ സുസ്‍ലോണും എസ്ജിഎസ്എല്ലും പരസ്പരം പലതവണ കൈമാറിയതായും സെബി കണ്ടെത്തി. സുസ്‍ലോൺ പിന്നീട് എസ്ജിഎസ്എല്ലിലെ ഓഹരിപങ്കാളിത്തം മറ്റൊരു ഉപസ്ഥാപനത്തിലേക്ക് മാറ്റി. ഈ ഇടപാടിന്റെ പേരിലും ലാഭക്കണക്കിൽ 829.78 കോടി രൂപ എഴുതിച്ചേർത്തു. ഈ ഇടപാടുകളിലെല്ലാം പൊരുത്തക്കേടുണ്ടെന്ന് വിലയിരുത്തിയാണ് സെബി പിഴവിധിച്ചത്.








