കലൂർ സ്റ്റേഡിയം വിവാദത്തിൽ ജി.സി.ഡി.എ. ഓഫീസിൽ പ്രതിഷേധം. ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ജി.സി.ഡി.എ ചെയർമാൻറെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
മെസിയെ കൊണ്ടുവരുന്നതിന്റെയും സ്റ്റേഡിയം നവീകരണത്തിന്റെയും മറവിൽ വൻ അഴിമതി നടക്കുകയാണെന്നും, പൊതുജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ജി.സി.ഡി.എ. ചെയർമാൻ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.കേരളത്തിന്റെ പൊതുസ്വത്തായ സ്റ്റേഡിയം പോലും വിട്ടുകൊടുത്ത് പുതിയ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേക്കാർ ആരോപിച്ചു.
അർജൻറീനയുടെ ജേഴ്സി ധരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷിജോ അടക്കമുള്ള പ്രവർത്തകരാണ് ജി.സി.ഡി.എ. ചെയർമാന്റെ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചത്.പ്രതിഷേധക്കാരെ പ്രദേശത്ത് നിന്ന് മാറ്റാൻ പൊലീസ് ഏറെ പണിപ്പെട്ടു.
അതേസമയം എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്റ്റേഡിയം നവീകരണത്തിന് വിട്ടു നൽകിയതെന്നാണ് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഇന്ന് വ്യക്തമാക്കിയത്. എന്നാൽ തങ്ങൾക്ക് സ്പോൺസറുമായി കരാറില്ലെന്നും പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് സ്റ്റേഡിയം കൈമാറിയത് എന്ന നിലപാടും ജിസിഡിഎ ചെയർമാൻ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ സ്റ്റേഡിയം നവീകരണത്തിൽ എതിർപ്പ് ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മെസിയും അർജന്റീന ടീമും നവംബറിൽ വരുന്നില്ല എന്നു വ്യക്തമായതിനു പിന്നാലെ സ്റ്റേഡിയം സന്ദർശിച്ച് സ്ഥലം എംപി ഹൈബി ഈഡനാണ് കോൺഗ്രസ് നീക്കത്തിന് തുടക്കം കുറിച്ചത്. ‘ദുരൂഹതയുള്ള ഇടപാട്’ എന്നാണ് സ്റ്റേഡിയം കൈമാറ്റത്തെക്കുറിച്ച് ഹൈബി പ്രസ്താവിച്ചത്. കാര്യങ്ങൾ വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎ ചെയർമാന് ഹൈബി കത്തയയ്ക്കുകയും ചെയ്തു.









