Headlines

ഓപ്പറേഷൻ മഹാദേവ്; വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി

ഓപ്പറേഷൻ മഹാദേവിൽ വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി. കാശ്മീർ സോൺ പോലീസ് അവരുടെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചത്. മൃതദേഹങ്ങൾ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ മൂസ ഫൗജിയും അടക്കം 3 ലഷ്‌കർ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ദാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പഹൽ ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മൂസ ഫൗജി എന്ന് അറിയപ്പെടുന്ന സുലൈമാൻ ആണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് മൂന്ന് ലക്ഷകർ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരം ആട്ടിടയന്മാരിൽ നിന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.

തുടർന്ന് പ്രദേശത്തെ സിഗ്നലുകൾ ഉൾപ്പെടെ പരിശോധിച്ച് ഭീകരരുടെ സാന്നിധ്യം സൈന്യം ഉറപ്പാക്കി. തുടർന്നാണ് ഓപ്പറേഷൻ മഹാദേവ് എന്ന ഭീകരവിരുദ്ധ നീക്കത്തിന് രൂപം നൽകിയത്. പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റു മുട്ടലിൽ ആണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഇവരുടെ താവളത്തിൽ നിന്നും AK 47 തോക്കുകളും വൻ ഗ്രനേഡ് ശേഖരവും സൈന്യം കണ്ടെടുത്തു. ഓപ്പറേഷൻ മഹാദേവിന്റ ഭാഗമായുള്ള തെരച്ചിൽ തുടരുകയാണ്.