വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. അടുത്തമാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇതെന്നാണ് ഡൽഹി സർക്കാർ വ്യക്തമാക്കുന്നത്.ഡൽഹിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്.
ഈ പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഐഐടി കാൺപൂർ ആണ്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചിലവാകുമെന്നാണ് കണക്കുകൂട്ടൽ. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി സജ്ജീകരിക്കും.