ഒതായി മനാഫ് കൊലക്കേസ്; ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ, മൂന്ന് പേരെ വെറുതെ വിട്ടു

മലപ്പുറം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പി വി അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കേസിലെ ബാക്കി മൂന്ന് പ്രതികളെ വെറുതെ വിട്ടു. കൊലകുറ്റമടക്കം തെളിഞ്ഞ സാഹചര്യത്തിലാണ് ഒന്നാം പ്രതിയ്‌ക്കെതിരെ ശിക്ഷ വിധിച്ചത്.

മുൻ MLA പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ പി.വി അൻവർ അടക്കം 21 പ്രതികളെ വെറുതെ വിട്ടിരുന്നു. അതേസമയം, 25 വര്‍ഷം ഒളിവിലായിരുന്ന 4 പ്രതികളും മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പിടിയിലായത്. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതാണ് കേസ്.