പ്രഭാത വാർത്തകൾ

 

🔳കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

🔳കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും. നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ ഉറപ്പുനല്‍കി. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനികള്‍ ശേഖരിച്ചുവരികയാണ്.

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്സഭയിലെത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്ക് തുടക്കമിടും. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബില്‍ അവതരിപ്പിക്കുമെന്ന് അജണ്ടയില്‍ പറയുന്നു. നാളെ ഉച്ചയ്ക്ക് ശേഷം ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിര്‍ക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. അതേസമയം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

🔳കര്‍ഷക സമരത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല.

🔳നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന ഒരു യോഗത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

🔳ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ദാരിദ്യ സൂചിക പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയപ്പോരും കനക്കുന്നു. നീതി ആയോഗിന്റെ ദാരിദ്യ സൂചിക സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. 2015-16ലെ ദേശീയ കുടുംബാരോഗ്യസര്‍വ്വയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് എങ്ങനെ പിണറായി സര്‍ക്കാരിന്റെ നേട്ടമാകുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക് നിരത്തി ചോദിക്കുന്നത്. 2015-16 കാലഘട്ടത്തില്‍ കേരളം ആരായിരുന്നു ഭരിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും നേട്ടം കോണ്‍ഗ്രസിന്റെതാണെന്ന കണക്കുകളുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ രാഷ്ട്രീയപ്പോര് കടുക്കുകയാണ്.

🔳കുര്‍ബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ ഭിന്നത രൂക്ഷമായി തുടരുമ്പോഴും പുതുക്കിയ രീതിയുമായി മുന്നോട്ട് എന്ന പ്രഖ്യാപനത്തിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ന് മുതല്‍ പുതുക്കിയ കുര്‍ബാന തന്നെയാകുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കര്‍ദ്ദിനാള്‍ വ്യക്തമാക്കി. എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടില്‍ രാവിലെ പത്ത് മണിക്ക് പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുര്‍ബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

🔳തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത്തരത്തില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍, അതേ തീരുമാനം തന്നെ തൃശൂര്‍ അതിരൂപതയും എടുക്കണം എന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇതംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

🔳സസ്‌പെന്‍ഷനിലായ സിഐ സുധീറിനെ സംരക്ഷിച്ചത് സിപിഎം ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ് സുധീറിന് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. മൊഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

🔳സിപിഐ സര്‍വീസ് സംഘടനയുടെ സമ്മേളനത്തില്‍ സംഘപരിവാറിനെ വിമര്‍ശിച്ച വിഎസ് സുനില്‍കുമാറിനെ ചോദ്യം ചെയ്ത പ്രതിനിധിയെ പുറത്താക്കി. തൃശൂരില്‍ നടന്ന കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം.

🔳സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഴിഞ്ഞത്ത് സ്ത്രീകള്‍ വൃക്ക വില്‍ക്കുന്നുവെന്ന മാധ്യമ വാര്‍ത്തയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയും ജില്ലാമെഡിക്കല്‍ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വാടക വീടുകളില്‍ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

🔳അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും കുടുബംങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചവരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

🔳അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അട്ടപ്പാടിയില്‍ ആവര്‍ത്തിക്കുന്ന ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ അടിക്കിടെ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ചക്രവാതചുഴി അറബികടലിലേക്ക്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ തന്നെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

🔳അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്പോര്‍ട്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് സി എസിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ്. ലൈംഗികതാല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും, മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രദീപിനെതിരായ ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ പരാതി.

🔳കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം.

🔳എയര്‍സെല്‍ മാക്സിസ് കേസില്‍ പി ചിദംബരത്തോടും മകന്‍ കാര്‍ത്തി ചിംബരത്തോടും നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ട് ദില്ലി കോടതി. ഡിസംബര്‍ 10ന് ഹാജരാകാനാണ് ഉത്തരവ്. ദില്ലി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമര്‍പ്പിച്ച കേസിലാണ് കോടതി ഉത്തരവ്. തിങ്കഴാഴ്ച കോടതി കേസ് പരിഗണിക്കും. കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ ഗൌരവ സ്വഭാവമുള്ളതാണെന്ന നിരീക്ഷണത്തോടെയാണ് കോടതി തീരുമാനം.

🔳സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു ക്ഷേത്രങ്ങളേയും മതസ്ഥാപനങ്ങളേയും സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നും മതപരിവര്‍ത്തനത്തിനെതിരായ നിയമത്തില്‍ നിന്നും മാറ്റാന്‍ കേന്ദ്രനിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ബദല്‍ നിയന്ത്രണ ഘടന വികസിപ്പിക്കുന്നതിന് ഹിന്ദു ദാര്‍ശനികരുടേയും സന്യാസിമാരുടേയും നിര്‍ദ്ദേശത്തില്‍ ഹിന്ദു സമാജം രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിഎച്ച്പിയുള്ളത്.

🔳18 വയസിന് മുകളിലുള്ള മുഴുവന്‍ വിദേശ തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാര്‍ക്കും സൗദിയില്‍ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. വിദേശത്തു നിന്ന് സൗദിയില്‍ എത്തി ഉംറ നിര്‍വഹിക്കാനുള്ള പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്.

🔳എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും അവരുടെ സേവനങ്ങള്‍ വാങ്ങരുതെന്നുമാണ് നിര്‍ദ്ദേശം. അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കമ്പനി തങ്ങളുടെ സേവനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. സാറ്റലൈറ്റ് അടിസ്ഥാനമായ സേവനങ്ങള്‍ നല്‍കും മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എലോണ്‍ മസ്‌കിനോട് കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടു.നിലവില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സ്റ്റാര്‍ലിങ്കിനെ തടഞ്ഞിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ ബഹുമാനിക്കണമെന്നും അത് പാലിക്കാന്‍ തയ്യാറാകണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടം പകുതിയിലായിരുന്നു ഹൈദരാബാദിന്റെ രണ്ടു ഗോളുകള്‍ പിറന്നത്.

🔳ഐഎസ്എല്ലിലെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തരിപ്പണമാക്കി എ ടി കെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത നാലു ഗോളിനായിരുന്നു എടികെയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ജയത്തോടെ രണ്ട് കളികളില്‍ രണ്ടു ജയവും ആറു പോയന്റുമായി മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

🔳ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 14 എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ ഇന്ത്യക്ക് 63 റണ്‍സിന്റെ ലീഡുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ക്രീസില്‍. മൂന്നാംദിനം ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ സന്ദര്‍ശകരെ 296 റണ്‍സിന് പുറത്താക്കി. വിക്കറ്റ് നഷ്ടമില്ലാതെ 151 എന്ന ശക്തമായ നിലയിലായിരുന്നു കിവീസ്. എന്നാല്‍ കേവലം 145 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ 95 റണ്‍സെടുത്ത ടോം ലാഥമും 89 റണ്‍സെടുത്ത് വില്‍ യംഗുമൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

🔳കേരളത്തില്‍ ഇന്നലെ 54,309 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 526 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേര്‍ രോഗമുക്തി നേടി. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവ്ഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95.

🔳ആഗോളതലത്തില്‍ ഇന്നലെ 4,74,564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 17,892 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,567 പേര്‍ക്കും റഷ്യയില്‍ 33,946 പേര്‍ക്കും തുര്‍ക്കിയില്‍ 23,759 പേര്‍ക്കും ഫ്രാന്‍സില്‍ 37,218 പേര്‍ക്കും ജര്‍മനിയില്‍ 49,311 പേര്‍ക്കും പോളണ്ടില്‍ 26,182 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,031 പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ 20,315 പേര്‍ക്കും ബെല്‍ജിയത്തില്‍ 21,772 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.13 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,199 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 91 പേരും റഷ്യയില്‍ 1,239 പേരും ജര്‍മനിയില്‍ 170 പേരും പോളണ്ടില്‍ 378 പേരും ഉക്രെയിനില്‍ 568 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.11 ലക്ഷമായി.

🔳ജനപ്രിയ സീരിസായ ഗ്യാലക്‌സി നോട്ട് ഫോണുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനവുമായി സാംസങ്ങ്. 2022ല്‍ പുതിയ ഗ്യാലക്‌സി നോട്ട് ഫോണ്‍ സാംസങ്ങ് പുറത്തിറക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്യാലക്‌സി നോട്ടിന്റെ പ്രത്യേകതകള്‍ ഇനി ഇറങ്ങാന്‍ പോകുന്ന സാസംങ്ങിന്റെ ഗ്യാലക്‌സി എസ്, ഗ്യാലക്‌സി സെഡ് സീരിസ് ഫോണുകളില്‍ ലഭ്യമാക്കാനാണ് സാംസങ്ങ് ഒരുങ്ങുന്നത്.

🔳കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ മരുന്ന് കമ്പനികളുടെ ഓഹരികള്‍ക്ക് വിപണികളില്‍ നേട്ടം. ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് വിപണിയില്‍ പല മരുന്ന് കമ്പനികളുടേയും ഓഹരി വില ഉയര്‍ന്നു. മോഡേണയുടെ ഓഹരി വിലയില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണുണ്ടത്. ഫൈസര്‍ എട്ട് ശതമാനവും ബയോടെക് 20 ശതമാനവും വര്‍ധിച്ചു. ഫൈസറും ബയോടെകും ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നത്. പുതിയ വകഭേദത്തിന് നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന പഠനം ആരംഭിച്ചതായി ബയോടെക് അറിയിച്ചിരുന്നു.

🔳നടന്‍ ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ‘മാനാടിന് തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രതികരണം. ആദ്യദിനം എട്ടരകോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍. ചിമ്പു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകകൂടിയാണിത്. ടൈം ട്രാവല്‍ വിഷയമായ ചിത്രം ഫാന്റസി ത്രില്ലറാണ്. ടൈം ലൂപ്പ് ആണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായി ചിമ്പു എത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് നായിക.

🔳എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യം പോസ്റ്റര്‍ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലര്‍ സ്വഭാവമുള്ളതായിരുന്നു എങ്കില്‍ രണ്ടാമത്തെ പോസ്റ്ററിനു ഒരു കുടുംബ ചിത്രത്തിന്റ പശ്ചാത്തലമാണ് ഉള്ളത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.

🔳ജനപ്രിയ മോഡലായ നെക്സോണ്‍ കോംപാക്റ്റ് എസ്യുവിയുടെ വില ടാറ്റ കൂട്ടിയതായി റിപ്പോര്‍ട്ട്. വേരിയന്റിനെ ആശ്രയിച്ച് ടാറ്റ 11,000 രൂപ വരെ മോഡലിന്റെ വില വര്‍ധിപ്പിച്ചു. പുതുക്കിയ എസ്യുവിയുടെ എക്സ്ഷോറൂം വില ഇപ്പോള്‍ 7.30 ലക്ഷം മുതല്‍ 13.35 ലക്ഷം വരെയാണ്. കൂടാതെ, എസ്യുവിയുടെ നിരയില്‍ നിന്ന് തിരഞ്ഞെടുത്ത വേരിയന്റുകളും ടാറ്റ ഒഴിവാക്കിയിട്ടുണ്ട്.

🔳തോല്‍വിയെയും തിരിച്ചടിയുടെ ദുഃഖത്തെയും വിമര്‍ശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ അല്ല വേണ്ടത്. അഭിമുഖീകരിക്കുക. അതിജീവിക്കുക. ആനന്ദിക്കുക. നിത്യജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും വിജയിക്കാനും സ്‌പോര്‍ട്സ് എങ്ങനെ സഹായിക്കും എന്ന് വിശദമാക്കുന്ന പുസ്തകം. ‘തോല്‍ക്കാനും പഠിക്കണം’. പി. ബാലചന്ദ്രന്‍. മാതൃഭൂമി. വില 88 രൂപ.

🔳രണ്ട് മീറ്റര്‍ സാമൂഹിക അകലം കൊണ്ടുമാത്രം കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താനാകില്ലെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ എന്‍ജിനീയര്‍മാരുടെ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങിയ കണികകള്‍ എങ്ങനെയാണ് പരക്കുന്നതെന്ന് കണ്ടെത്താന്‍ നടത്തിയ കംപ്യൂട്ടര്‍ മോഡലിങ് പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാസ്‌കിന്റെ അഭാവത്തില്‍ കോവിഡ് ബാധിച്ച ഒരു വ്യക്തിക്ക് രണ്ട് മീറ്റര്‍ അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയിലേക്ക് പോലും വൈറസ് പരത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ വ്യക്തിയുടെയും ചുമയുടെ ശക്തിയും കണികകളുടെ പുറന്തള്ളലും വ്യത്യസ്തമായ തരത്തിലാണെന്നും സുരക്ഷിത ദൂരം എന്ന് കണക്കാക്കാവുന്ന അകലം മൂന്ന് മീറ്റര്‍ വരെയാകാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചുമയിലെ വൈറസ് കണികകളുടെ എണ്ണത്തെ പോലെതന്നെ പ്രധാനമാണ് കണികകള്‍ പുറത്തു വന്നശേഷം അവയ്ക്ക് എന്തു സംഭവിക്കുമെന്നുള്ളത്. ഇവയിലെ വലിയ കണികകള്‍ വ്യക്തിയുടെ ചുറ്റും പതിക്കുമ്പോള്‍ ചെറിയ കണികകള്‍ വായുവില്‍ കുറച്ച് നേരം തങ്ങി നില്‍ക്കാം. ഈ കണികകളാണ് പല രാജ്യങ്ങളിലും സാമൂഹിക അകല ദൂരമായി അംഗീകരിച്ചിട്ടുള്ള രണ്ട് മീറ്റര്‍ ദൂരത്തിനപ്പുറവും പോകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് എത്ര വേഗത്തില്‍, എത്ര ദൂരത്തോളം പോകുമെന്നതെന്ന് ചുമച്ചയാള്‍ നില്‍ക്കുന്ന മുറിയിലെ വായുവിന്റെ സഞ്ചാര ഗതിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സാമൂഹിക അകലം കൊണ്ടു മാത്രം കാര്യമില്ലെന്നും ഇതിനൊപ്പം വാക്സിനേഷനും മാസ്‌ക് അണിയലും മുറിയിലെ ശരിയായ വെന്റിലേഷനും സുപ്രധാനമാണെന്നും ഗവേഷകര്‍ അടിവരയിടുന്നു. ഓഫീസുകള്‍, ക്ലാസ്മുറികള്‍, കടകള്‍ പോലുള്ള അകത്തളങ്ങളില്‍ തുടര്‍ന്നും എല്ലാവരും മാസ്‌കുകള്‍ അണിയണമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

ആ ഗുരുവിന് അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ മനോഹരമായ ഒരു ചില്ലുപ്രതിമ സമ്മാനമായി നല്‍കി. ആ പ്രതിമയില്‍ നോക്കിയാല്‍ ചിലപ്പോല്‍ മഴവില്ലുകാണാം. അദ്ദേഹം തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകരെയെല്ലാം ആ പ്രതിമ കാണിക്കുമായിരുന്നു. ഒരിക്കല്‍ ഒരു സന്ദര്‍ശകന്റെ കയ്യില്‍നിന്നും ആ പ്രതിമ വീണുപോട്ടി. എല്ലാവരും ഗുരുവിന്റെ പ്രതികരണമോര്‍ത്ത് സ്തബ്ധരായി നിന്നു. പക്ഷേ, ഗുരു പുഞ്ചിരിച്ചുകൊണ്ട് ആ പൊട്ടിയ പ്രതിമയെ തൂത്ത് വൃത്തിയാക്കി. എല്ലാം പ്രതികൂലമാകുമ്പോള്‍ ഒരാള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് സമചിത്തതയുടെ അളവുകോല്‍. ആഗ്രഹിക്കുന്നതെല്ലാം നടക്കുമ്പോഴും നമ്മളില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമ്പോഴും ആര്‍ക്കും ശാന്തരാകാനും ആത്മനിര്‍വൃതിയടയാനും സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നവരും സാഹചര്യങ്ങളെ അതിജീവിച്ചുപെരുമാറുന്നവരും ഉണ്ട്. ഓരോ സമയത്തെ സ്ഥിതി വിശേഷങ്ങളെ അനുസരിച്ചായിരിക്കും ആദ്യത്തെ കൂട്ടര്‍ പെരുമാറുന്നത്. അവരെ പുകഴ്ത്തിയാല്‍ അവരും പുകഴ്ത്തും. അവരെ ചീത്തവിളിച്ചാല്‍ അവരും ചീത്തവിളിക്കും. എന്നാല്‍ എല്ലാം മോശമാകുമ്പോഴും സമചിത്തതയോടെ പെരുമാറാന്‍ സാധിക്കുന്നവരാണ് സ്വയം നിയന്ത്രണമുള്ളവര്‍. ഒരാളില്‍ ആകൃഷ്ടനാകും മുമ്പ്, അയാളുടെ മോശം സമയത്തും അയാള്‍ എങ്ങിനെയാണ് മറ്റുള്ളവരോട് പെരുമാറിയിരുന്നത് എന്ന് പരിശോധിക്കാം. അവിടെയും അയാള്‍ പ്രസന്നവദനനും ശാന്തശീലനുമാണെങ്കില്‍ അയാളുടെ കടിഞ്ഞാണ്‍ അയാളുടെ കയ്യിലാണെന്ന് അനുമാനിക്കാം. ഉടമസ്ഥന്റെ ശ്രദ്ധയും കരുതലും വിരുന്നുകാരില്‍ പ്രതീക്ഷിക്കരുത്. ഒരാളുടെ അമൂല്യവസ്തുവില്‍ മറ്റൊരാള്‍ക്ക് കൗതുകവും ആസ്വാദനവും മാത്രമാണ് ഉണ്ടാവുക. മറ്റുള്ളവരുടെ ഇഷ്ടങ്ങളെ അതേ അളവില്‍ ഹൃദയത്തോട് ചേര്‍ക്കാന്‍ കഴിയണമെങ്കില്‍ അയാളേയും അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക് സാധിക്കണം. അയാളുടെ സന്തോഷത്തില്‍ അയാളേക്കാള്‍ കൂടുതല്‍ സന്തോഷിക്കാന്‍ അവര്‍ക്ക് സാധിക്കും. അവരെയാണ് നമ്മള്‍ പ്രിയപ്പെട്ടവര്‍ എന്ന പേരോട് ചേര്‍ത്ത് വെയ്ക്കേണ്ടത്. പ്രിയപ്പെട്ടവരുടെ ഏതവസ്ഥയില്‍ അവരോടൊപ്പം നില്‍ക്കാനും അത്രമേല്‍ അവരെ ഹൃദയത്തിലേക്ക് ചേര്‍ത്തുവെയ്ക്കാനും നമുക്കും സാധിക്കട്ടെ